യേശുവിൻറെ കാലഘട്ടത്തിൽ നിലനിന്നിരുന്ന ഒരു ശിക്ഷാരീതിയായിരുന്നു ക്രൂശീകരണം. ക്രൂശീകരണം യഹൂദൻറെ അല്ല റോമാക്കാരുടെ ശിക്ഷാവിധി ആയിരുന്നു. അതിനെ ആസ്പദമാക്കിയാണ് ചില ആത്മീയ സത്യങ്ങൾ വേദപുസ്തകത്തിൽ പ്രതിബാധിച്ചിരിക്കുന്നത്. ആ സത്യങ്ങൾ മനസിലാക്കാൻ ഉല്പത്തിമുതൽ സഞ്ചരിക്കേണ്ടതായുണ്ട്.
ദൈവം പറഞ്ഞു നന്മയുടെയും തിന്മയുടെയും അറിവിൻറെ വൃക്ഷത്തിൻറെ ഫലം മനുഷ്യന് ആവശ്യമില്ല. നന്മയുടെയും തിന്മയുടെയും അറിവ് എന്ന് നിന്നിൽ കയറുന്നുവോ അന്ന് നീ മരിക്കും. എന്തായിരുന്നു ഈ കല്പനകൊണ്ട് ദൈവം ഉദേശിച്ചത്?
ആദാമിൻറെ മരണം
നന്മയുടെയും തിന്മയുടെയും അറിവ് എന്നത് കല്പനകൾ ആണ്. കല്പനകൾ അനുസരിക്കാൻ മനുഷ്യൻ തയ്യാറാകുന്നത് ശരീരം കൊണ്ടും മനസ്സുകൊണ്ടും ആകും എന്ന് ദൈവത്തിനറിയാം. അത്തരത്തിൽ കല്പനകൾ ആയാസമെടുത്ത് നിവർത്തിക്കാനല്ല ദൈവം ഉദ്ദേശ്ശിച്ചത്. മറിച്ച് ആത്മാവിലെ വിവേചനം സജീവമായാൽ കല്പനകൾ അനായാസമായി നിറവേറ്റാൻ ആത്മാവിലെ ശക്തി കൊണ്ട് സാധിക്കും. അതിനാൽ ജീവൻറെ വൃക്ഷമായ ആത്മാവിൻറെ ഫലം ആസ്വദിക്കാനാണ് ദൈവം മനുഷ്യനോട് ആവശ്യപ്പെട്ടത്.
എന്നാൽ സ്ത്രീക്ക് അത് ആയാസമായി തോന്നിയതിനാൽ നന്മയുടെയും തിന്മയുടെയും അറിവിനെ സ്വായത്തമാക്കി നന്മ ചെയ്യാനും തിന്മ ചെയ്യാതിരിക്കാനും ശ്രമിച്ചു പരാജയപെട്ടു. കല്പനകൾ ഒരിക്കലും ആത്മാവിൻറെ സഹായമില്ലാതെ നിവർത്തിക്കാൻ സാധിക്കില്ല എന്ന് സ്ത്രീക്ക് അന്നും ഇന്നും മനസിലാക്കിയിട്ടില്ല. ഇവിടെ ഈ ലംഘനത്തിൽ ആയത് സ്ത്രീയാണ് പുരുഷനല്ല. പുരുഷൻ ലംഘനത്തിൽ അകപ്പെടാതെ, സ്ത്രീയുടെ ലംഘനത്തെ തന്നിലേക്ക് പകരുകയായിരുന്നു. അങ്ങനെ സ്ത്രീയുടെ ലംഘനം സ്വമനസ്സാലെ പുരുഷൻ തന്നിലേക്ക് വഹിക്കുകയായിരുന്നു.
അങ്ങനെ നന്മയുടെയും തിന്മയുടെയും അറിവിനെ സ്വായത്തമാക്കി നന്മ ചെയ്യാനും തിന്മ ചെയ്യാതിരിക്കാനും പരിശ്രമിച്ചപ്പോൾ ആത്മാവിൻറെ ജീവിതം സജീവമാകാതെ നിർജ്ജീവാവസ്ഥയിൽ ആയതാണ് തിന്നുന്ന നാളിൽ നീ മരിക്കും എന്ന് പറഞ്ഞതിൻറെ സാരാംശം. ആ മരണം ശരീരത്തിൽ ഭൗതികമായി അല്ല, ആത്മാവിൻറെ നിർജീവാവസ്ഥയാണ്.
ആദം എന്ന ഏകനാൽ പാപവും, ആ പാപത്താൽ മരണവും വന്നു. എന്താണ് പാപം, ദൈവം വച്ച ക്രമം തെറ്റിച്ചതാണ് ഇവിടെ പാപം. ഇവിടെ ആദം എന്നത് പുരുഷൻ മാത്രമല്ല സ്ത്രീയും കൂടെ ചേർന്നതാണ് (ദൈവം മനുഷ്യനെ സൃഷ്‍ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്ക് ആദാമെന്നു പേരിടുകയും ചെയ്തു). സ്ത്രീയുടെ ലംഘനത്തെ പുരുഷൻ ഏറ്റെടുത്തു എന്നത് ശ്രദ്ധേയം. ഈ മരണം ഭൗതീകമല്ല!
യേശുവിൻറെ ഒന്നാം മരണം
നന്മയുടെയും തിന്മയുടെയും അറിവിൻറെ കല്പനയായ ന്യായപ്രമാണത്തിൻറെ കീഴെ മനുഷ്യനായി ജനിച്ചു വളർന്നവനായിരുന്നു യേശു. എന്നാൽ മതം പറയുന്ന പരിച്ഛേദനയുൾപ്പെടെയുള്ള ആചാരങ്ങൾ ഒന്നും യേശു അനുഷ്ടിച്ചതായും പാലിച്ചതായും കാണുന്നില്ല. മറിച്ചു ബാല്യകാലത്ത് തന്നെ തുരുവെഴുത്തുകൾ പ്രകാരം പലതിനെയും ചോദ്യം ചെയ്തതായും വാദപ്രതിവാദം ചെയ്തതായും കാണുന്നു. യേശുവിൻറെ വളർച്ചയും ജീവിതവും മതവക്താക്കളെ പ്രീതിപ്പെടുത്തിയല്ല ദൈവത്തിൻറെയും സാധാരണ മനുഷ്യരുടെയും കൃപയിൽ ആയിരുന്നു എന്ന് വീക്ഷിക്കാനാകും.
യേശുവിൻറെ പ്രമുഖ ശിഷ്യന്മാരെല്ലാം ആദ്യം യോഹന്നാൻ സ്നാപകൻറെ ശിഷ്യന്മാർ ആയിരുന്നതിനാൽ യേശുവിൻറെ ആദർശങ്ങളും സംസ്കാരവും അതുപോലെ ഉൾകൊള്ളുവാനായി അവർക്കായില്ല. അതിനാൽ നിലവിലെ നാല് സുവിശേഷങ്ങളിൽ ആദ്യമൂന്നെണ്ണവും യേശുവിനെ കുറിച്ചുള്ള പല പരാമർശങ്ങളും രചയിതാക്കളുടെ സ്വന്തം വീക്ഷണം മാത്രമാണ്. യോഹന്നാൻ അപ്പോസ്തലന് ഭാഗികമായും പൗലൂസ് അപ്പോസ്തലന് ഏറെകുറേയും യേശുവിൻറെ ആദർശങ്ങളെ പകർന്നുനല്കാനായി സാധിച്ചു.
മറ്റുള്ള യഹൂദ മനുഷ്യരെപ്പോലെ ന്യായപ്രമാണത്തിൽ അല്ല, യേശുവിൻറെ വളർച്ചയും ജീവിതവും തൻറെ ഉള്ളിലെ ആത്മാവിൽ ബലപ്പെട്ടായിരുന്നു. അതായത് നന്മയുടെയും തിന്മയുടെയും കല്പനകൾ പാലിക്കാനായി മനസ്സുകൊണ്ടും ശരീരം കൊണ്ടും പാഴ്ശ്രമം നടത്താതെ ജീവനായ ആത്മാവിൻറെ നിയന്ത്രണത്തിൽ ജീവിതം ക്രമീകരിക്കാൻ അഭ്യാസം പ്രാപിച്ചിരുന്നു എന്ന് ചുരുക്കം. അതായത് കല്പനകൾ പാലിച്ചു നിവർത്തിക്കാനുള്ള മാനുഷികത നിർജ്ജീവ അവസ്ഥയിലും ആത്മാവിൻറെ ജീവിതശൈലി സജ്ജീവാവസ്ഥയിലും ആയിരിന്നു.
നന്മയും തിന്മയും അറിഞ്ഞിട്ട് സ്വയം നന്മ ചെയ്യാനും തിന്മ ചെയ്യാതിരിക്കാനും പരിശ്രമിക്കുക എന്നതല്ല ദൈവം വച്ച ക്രമം. ആത്മാവിൻറെ ജീവിതശൈലി സജീവമാകുന്ന ഒരുവൻ തിന്മ ചെയ്യില്ല അവൻ ചെയ്യുന്നതൊക്കെയും നന്മയായിരിക്കും. അതിനാലാണ് ദൈവത്തിൽ നിന്നും ജനിച്ചവൻ പാപം ചെയ്യുന്നില്ല, പാപം ചെയ്യാൻ അവന് കഴിയുകയുമില്ല എന്ന് എഴുതിയിരിക്കുന്നത്. അതിനാൽ യേശു ആത്മധൈര്യത്തോടെ വിളിച്ചു പറഞ്ഞു ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തും!
ആദമിന്റേയും മനുഷ്യരുടെയും മരണം ആത്മാവിൽ ജീവനില്ലാത്ത അവസ്ഥ ആയിരുന്നുവെങ്കിൽ, യേശുവിൻറെ മരണം നന്മതിന്മ പ്രവർത്തിച്ച് ദൈവത്തെ പ്രീതിപ്പെടുത്താനുള്ള സ്വയത്തിൻറെ ജീവനില്ലാത്ത അവസ്ഥ ആയിരുന്നു.
യേശുവിൻറെ രണ്ടാം മരണം
നന്മയുടെയും തിന്മയുടെയും മരത്തിൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപെട്ടവൻ എന്ന് എഴുതിരിരിക്കുന്നു. എങ്ങനെയാണ് ഈ മരത്തിൽ തൂങ്ങുന്നത്? ഒന്ന്, നന്മ ചെയ്യാൻ ഇച്ഛിച്ചിട്ട് ചെയ്യാൻ പറ്റാതെ പരാചയപെടുമ്പോൾ, തിന്മ ചെയ്യാതിരിക്കാൻ ശ്രമിച്ചിട്ട് പരാചയപെടുമ്പോൾ നന്മയുടെയും തിന്മയുടെയും മരത്തിൽ തൂങ്ങുന്ന അവസ്ഥ ഉണ്ടാകും. രണ്ട്, ആദാമിനെപോലെ മറ്റൊരാളുടെ ലംഘനങ്ങളിലേക്ക് താതാത്മ്യം പ്രാപിക്കുമ്പോൾ നന്മയുടെയും തിന്മയുടെയും മരത്തിൽ തൂങ്ങുന്ന അവസ്ഥ ഉണ്ടാകും. അതായത് സ്വയമോ മറ്റുള്ളവരുടെയോ ലംഘനം വഹിക്കേണ്ടിവരുന്നതാണ് ഇത്.
പാപസംബന്ധമായി ന്യായപ്രമാണത്താലുള്ള ഒരു മരണം യേശു സ്വയം വരിക്കാൻ തീരുമാനിച്ചു. ഒരിക്കലും അത് വഹിക്കാൻ യേശുവിന് പൂർണ്ണ ആഗ്രഹം ഇല്ലായിരുന്നു എങ്കിലും സമൂഹത്തിൻറെ വിടുതലിനുവേണ്ടി, മതത്തിൻറെ ആധിപത്യം പൊട്ടിക്കാനായി താൻ അത് സ്വയം ഏറ്റെടുക്കാൻ തയ്യാറായി എന്ന് മാത്രം. തൻറെ വ്യക്തിത്വത്തെയും സൽപ്പേരിനെയും അത് പ്രതികൂലമായി ബാധിക്കും എന്ന വിഷമമുണ്ടെങ്കിലും സ്വയം മാത്രം ആസ്വദിച്ചിരുന്ന ആത്മീയജീവിത അനുഭവങ്ങൾ മറ്റുള്ളവർക്കും കൂടെ പങ്കിട്ടുനൽകാം എന്ന ചിന്തയിൽ ജനങ്ങളിലേക്ക് ഇറങ്ങുന്നതാണ് രണ്ടാം ഘട്ടം.
അതിനാൽ പാപികൾ എന്ന് മുദ്രകുത്തിയ വ്യക്തികളിലേക്ക് യേശു ഇറങ്ങിച്ചെന്ന് അവരുടെ പാപങ്ങളെ തന്നിൽ വഹിച്ചിട്ട് അവരെ സ്വതന്ത്രരായി ജീവിക്കാനായി സജ്ജരാക്കി. പാപിയെന്ന് മുദ്രകുത്തിയ ചുങ്കക്കാരൻറെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചു അവനുമായി താതാത്മ്യം പ്രാപിച്ചു. തൊടാൻ പാടില്ലെന്ന് പറഞ്ഞ രക്തസ്രാവകാരിക്ക് തൊടാനായി നിന്നുകൊടുത്തു, സംസർഗം പാടില്ലാത്ത കുഷ്ഠരോഗിയുടെ വീട്ടിൽ പോയി, ശബ്ബത്തിൽ നന്മചെയ്തു, പാപിനിയായ സ്ത്രീകളെ സമീപത്തിരുത്തി, ശമര്യ സ്ത്രീയിൽ നിന്നും വെള്ളംകുടിച്ചു ഇങ്ങനെ ജനങ്ങളുടെ ഇടയിലേക്കിറങ്ങി അവരുടെ മതം ചുമത്തിയ പാപത്തിൻറെ മുദ്രകൾ പൊട്ടിച്ചു അവരെ സാധരണജീവിതം നയിക്കാൻ സജ്ജമാക്കി. മതവക്താക്കളുടെ മുന്നിൽ ജനങ്ങളുടെ ലംഘനങ്ങളെ തന്നിൽ വഹിച്ചു, സ്ത്രീയുടെ ലംഘനത്തെ സ്വയം വഹിച്ച ആദമിനെ പോലെയായി.
മാത്രവുമല്ല, മതവക്താക്കൾ ചാർത്തിയ നിന്ദയും പഴികളും ഉപദ്രവങ്ങളും ചേർന്ന അവർ യേശുവിനോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത അവരുടെ പാപപ്രവർത്തികളെയും തിരികെ പ്രതികരിക്കാതെ തന്നിൽ വഹിച്ചു. മതം പാപികൾ എന്ന് മുദ്രകുത്തിയ പാപികളായ ജനങ്ങളുടെ പാപവും, പാപം ചെയ്യരുത് എന്ന് പഠിപ്പിക്കുന്ന മതവക്താക്കളുടെ പാപവും യേശു സ്വയം ഏറ്റെടുത്തു. ഇതൊന്നും പോരാഞ്ഞിട്ട് കൂടെയുള്ള ശിഷ്യന്മാരുടെ കുത്തുവാക്കുകളും വേദനിപ്പിക്കുന്ന പ്രതികരണങ്ങൾ വേറെയും!
കള്ളസാക്ഷ്യം പറയരുതെന്ന കല്പന കയ്യിൽ പിടിച്ചിരുന്ന മതനേതാക്കൾ പലപ്പോഴും യേശുവിനെതിരെ കള്ളസാക്ഷികളെ അണിനിരത്തി യഹൂദ പ്രഭുവായ ഹെരോദാവിൻറെ അടുക്കൽ യേശുവിനെ പല അവസരങ്ങളിലും വിചാരണക്കായി കൊണ്ടുപോകുമായിരുന്നു. യേശുവിൻറെ പ്രവർത്തന മേഖല ഹെരോദാവിൻറെ അധികാര പരിധിയിൽ മാത്രം ഉള്ളതല്ലാത്തതുകൊണ്ട് പീലാത്തൊസിന്റെ അടുക്കലും വിചാരണക്കായി പല അവസരങ്ങളിലും എത്തിച്ചിരുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളാണ് യേശുവിന് നേരെ ഉണ്ടായ അടികൾ. യേശുപറഞ്ഞ ജീവൻറെ ആശയങ്ങളെ ദൈവദൂഷണമായി ചിത്രീകരിച്ചു ന്യായപ്രമാണ നിഷേധ്യമായി യേശുവിനുനേരെ ഉന്നയിച്ച കുറ്റാരോപണങ്ങളാണ് മെടഞ്ഞു വച്ച മുള്ളുകൾ. സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാതെ യേശുവിനെ അധികാരത്തിൻറെയും മതവ്യവസ്ഥയുടെയും സാമൂഹ്യസംസ്കാരത്തിന്റെയും മൂന്ന് ആണികളിൽ തളച്ചിടുന്ന അവസ്ഥയാണ് ക്രൂശീകരണം. അത്തരത്തിൽ പ്രവർത്തനനത്തിന്റെ ഒരു അനക്കം പോലും ഇല്ലാതെ നിസ്സഹായതയിൽ പ്രവർത്തനക്ഷമത ഇല്ലാതാകുന്ന അവസ്ഥയാണ് ക്രൂശിലെ മരണം. യേശുവിനെ തങ്ങളുടെ ഹൃദയത്തിൽ രാജാവാക്കി വാഴിച്ചു അവന് ഹോശന്ന വിളിച്ച ജനങ്ങളുടെ മുന്നിൽ യേശുവിനുനേരെയുള്ള മതവക്താക്കളുടെ ക്രൂരമായ നെഞ്ച് കുത്തിതുളച്ച് കയറുന്ന വാക്കുകളാണ് കുന്തം.
ഇങ്ങനെ സകലമനുഷ്യരെയും മതം മാനുഷികമായും ആത്മീയമായും ജീവിക്കാനനുവദിക്കാതെ ന്യായപ്രമാണ മതവ്യവസ്ഥയിൽ പാപസംബന്ധമായി മരിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. യേശുവിനെയും മതത്തിന്റെയും അധികാരത്തിന്റേയും പുതു തന്ത്രങ്ങളിൽ (പുതയ കല്ലറ) അവർ കുടുക്കി മുദ്രവച്ചു അടക്കിവച്ചു.
Conclusion
ബൈബിൾ പറയുന്ന യേശുവിൻറെ പീഡാനുഭവങ്ങളും ക്രൂശ്ശീകരണവും അടക്കവും ഉയർപ്പും എല്ലാം തന്നെ പ്രതീകാത്മകങ്ങളായ ആത്മീയ സത്യങ്ങൾ മാത്രമാണ് അല്ലാതെ സംഭവിച്ച ആക്ഷരികമായ കാര്യങ്ങൾ അല്ല. അതിനാൽ വൃഥാ ആചാരാനുഷ്ടാനങ്ങൾക്കും വിലപിക്കലുകൾക്കും ആഘോഷങ്ങളും മുതിരാതെ അതിനകത്തുള്ള ആത്മീയ മർമ്മങ്ങളെ ഉൾക്കൊണ്ടുകൊണ്ട് അത് ജീവിതത്തിൽ സ്വായത്തമാക്കാൻ ശ്രമിക്കുന്നതാണ് ഉത്തമം.
നിങ്ങൾ വായിച്ച ദൈവീക വെളിപ്പെടുത്തലുകൾ നിങ്ങൾക്ക് മൂല്യമുള്ളതായി തോന്നിയെങ്കിൽ ഈ Article/Book നുള്ള വില നിങ്ങൾക്ക് തന്നെ നിശ്ചയിക്കാം.

Account Number
IFS Code
67076468940
SBIN0070737