യഥാർത്ഥ പ്രാർത്ഥനയ്ക്ക് രണ്ടു തലങ്ങൾ (Dimensions) ഉണ്ട്.
- ദൈവവുമായി ലയിച്ചു ചേർന്ന് ഒന്നാകുന്ന അവസ്ഥ (ധ്യാനം)
- സംഭവിക്കേണ്ടുന്നത് എന്താണോ അത് ക്രീയാത്മക തയോടെ ചിന്തിച്ചു വിശ്വാസത്തോടെ അധികാരത്തോടെ പ്രഖ്യാപിക്കുക എന്നത് (വാഴ്ച)
ഈ രണ്ടു പ്രാർത്ഥന രീതികളാണ് യേശുവിന്റെ ജീവിതത്തിൽ കാണുവാനായി കഴിയുന്നത്. യേശുവാണല്ലോ ക്രിസ്തീയ നായകൻ, മാത്രവുമല്ല യേശുവിനെപോലെ (യേശുവിൻറെ ജീവിതം പോലെ) സകലത്തിലും വളരുക എന്നതാണല്ലോ ജീവിത ലക്ഷ്യം. അങ്ങനെയാണെങ്കിൽ നമ്മുടെയും ജീവിതത്തിൽ യേശുവിൽ ഉള്ളതുതന്നെ ഉണ്ടാകണം, ഇല്ലാത്തതു മാറ്റപ്പെടുകയും വേണം.
ധ്യാനം:
പ്രാർത്ഥനയുടെ ഒന്നാം ഘട്ടമാണ് ആത്മീയ ധ്യാനം. ദൈവം മനുഷ്യനോട് ശക്തമായി ഇടപെടുന്നതു ധ്യാനവേളയിൽ ആണ്.
മണിക്കൂറുകൾ ഏകാന്തമായി വിജനമായ പ്രകൃതിയോട് ഇണങ്ങിയ സ്ഥലങ്ങളിൽ പിതാവാം ദൈവത്തോടൊപ്പം യേശു സമയം ചെലവഴിച്ചിരുന്നതായി നാം വായിക്കുന്നു. വല്ലപ്പോഴുമല്ല, ഇത് യേശുവിൻറെ ജീവിതത്തിൽ ദിനചര്യ ആയിരുന്നതായി കാണാനാകും.
നാം പഠിച്ചിട്ടുള്ള മറ്റുള്ള എല്ലാ ആത്മീയ ഗുരുക്കന്മാരുടെ ജീവിതത്തിലും ഇത്തരത്തിൽ ദൈവത്തിൽ നിന്നും നിറയുവാനുള്ള ധ്യാനത്തിൻറെ വളരെ ശക്തമായ സമയ വേളകൾ ദിനചര്യയായിരുന്നു എന്ന് മനസ്സിലാക്കാനാകും.
വ്യാസനും വാല്മീകിയും ശ്രീബുധനും സ്വാമി വിവേകാന്ദന്ദനും നാരായണഗുരുവും ഒക്കെ ഇത്തരത്തിൽ ധ്യാനത്തിലൂടെ ദൈവദർശനം ലഭിച്ചവരാണ്. ഇന്നും ഒട്ടനവധി ആത്മീയ ഗുരുക്കന്മാർ ആത്മീയധ്യാനത്തിലൂടെ ദൈവീകമായ ദർശനങ്ങളും നിറവും പ്രാപിച്ചു ശക്തരായി മുന്നോട്ടു പോകുന്നു.
ധ്യാനവേളയിൽ ആണ് ശക്തമായ ആത്മപകർച്ച ഉണ്ടാകുന്നതു. ദൈവം ഒരിക്കലും മനുഷ്യൻറെ പഞ്ചേന്ദ്രിയങ്ങൾ വഴി ഇടപെടാൻ ആഗ്രഹിക്കുന്നില്ല. പൂർണതയുള്ള ദൈവീക സ്പർശനങ്ങൾ എല്ലാം തന്നെ ധ്യാന വേളയിൽ മനുഷ്യാത്മാവിലൂടെ കൈമാറ്റം ചെയ്യപെടുന്നവയാണ്.
വാഴ്ച:
പലപ്പോഴും ആത്മീയതയിൽ വാഴ്ച എന്നത് ശരിയായ അർഥ തലത്തിൽ മനസിലാക്കാതെ പോകുന്ന ഒന്നാണ്. പ്രാർത്ഥനയുടെ പ്രാവർത്തികതല ആവിഷ്കാരമാണ് വാഴ്ച എന്നത്.
പ്രാർത്ഥനയിലെ വാഴ്ചക്ക് പല തലങ്ങൾ ഉണ്ട്. ഇത് മനുഷ്യൻറെ വിശ്വാസത്തെയും പരിജഞാനത്തെയും (പഠനത്തിലൂടെ ആർജിക്കുന്നതല്ല, ധ്യാനത്തിലൂടെ ലഭ്യമാകുന്നത്) ആശ്രയിച്ചുള്ള ഒന്നായതിനാൽ പലർക്കും ഇതിൻറെ പ്രായോഗിക തലത്തെകുറിച്ചു വ്യക്തതയില്ല എന്നതാണ് സത്യം.
മറ്റൊന്ന് പരിജ്ഞാനം എന്നത് ബുദ്ധികൊണ്ടോ പരിശ്രമം കൊണ്ടോ ആർജ്ജിച്ചെടുക്കാൻ അസാധ്യമായതിനാലും, അത് ധ്യാനത്തിലൂടെ സ്വതവേ ലഭ്യമാകുന്ന ഒന്നായതിനാലും മനുഷ്യൻറെ കേവലബുദ്ധിക്ക് അപ്രാപ്യമായ ഒന്നാണ് എന്ന് പറയുന്നതിൽ തെറ്റുണ്ടാകയില്ല.
പരിജ്ഞാനം ഇല്ലാതെ പ്രാർത്ഥനയിലെ വാഴ്ചക്ക് സാധ്യമല്ലാത്തതിനാൽ സാധരണ ഒരു വ്യക്തിക്ക് ഇനിപ്പറയുന്ന കാര്യങ്ങൾ യുക്തിചിന്തക്കു എത്രത്തോളം നിരക്കും എന്നറിയില്ല. എന്നാൽ സത്യം നിങ്ങൾ അറിയാതെ പോകാൻ പാടില്ലല്ലോ…

പ്രായോഗികത:
ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും, ആൺ കുഞ്ഞാണെങ്കിൽ അവൻറെ ഉള്ളിൽ ജനിക്കുമ്പോൾ തന്നെ ഒരു മകൻ, ഒരു ഭർത്താവു, ഒരു പിതാവ്, ഒരു മുത്തച്ഛൻ തുടങ്ങിയ എല്ലാ പദവികളും അന്തർലീനമാണ്. പെൺ കുഞ്ഞാണെങ്കിൽ അവളുടെ ഉള്ളിൽ ജനിക്കുമ്പോൾ തന്നെ ഒരു മകൾ, ഒരു ഭാര്യ, ഒരു അമ്മ, ഒരു മുത്തശ്ശി തുടങ്ങിയ എല്ലാ പദവികളും അന്തർലീനമാണ്.
എന്നാൽ അത് പ്രവർത്തി മണ്ഡലത്തിൽ വരുന്നത് അത്തരത്തിലുള്ള സാഹചര്യത്തിൽ വരുമ്പോൾ ആണ്. ഈ പദവികൾ അതിൻറെ ഉത്തരവാദിത്വങ്ങൾ ഇവയൊന്നും പാഠ്യവിഷയമായി പഠിച്ചിട്ടല്ല നാം അതൊക്കെയും നിറവേറ്റുന്നത്, അത് സ്വയമേ അകത്തുനിന്നും ഒഴുകുന്നതാണ്.
ഇതുപോലെ തന്നെ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിലും ജനനത്തിങ്കൽ തന്നെ ഉള്ളിൽ ഒരു ദൈവീക ഭാവം ഉണ്ട്. അതിനെ ഒന്ന് തൊട്ടുണർത്താനുള്ള സാഹചര്യം സൃഷ്ടിക്കാനായാൽ അത് സ്വയമേ അകത്തുനിന്നും ഒഴുകുന്നതാണ്. എന്നാൽ അത്തരത്തിൽ സാഹചര്യം സൃഷ്ടികയും അതിനെ തൊട്ടുണർത്തുന്നവരും വളരെ വിരളം എന്ന് മാത്രം!
യേശുവും ശ്രീബുദ്ധനും നാരായണഗുരുവും സ്വാമി വിവേകാന്ദനും ഇവരെല്ലാം അവരുടെ ജീവിതത്തിൻറെ നല്ലൊരുസമയം വരെ ഒരു അമാനുഷികതയും അവകാശപ്പെടാൻ ഇല്ലാത്ത സാധരണ മനുഷ്യരായി നമ്മെപ്പോലെ ജീവിച്ചവർ തന്നെയാണ്.
യേശുവിൻറെ ജീവിതം പഠിച്ചാൽ മുപ്പതു വയസുവരെ തൻറെ അപ്പൻറെ കുലത്തൊഴിലായ ആശാരിപ്പണി ചെയ്തും അമ്മയെ സഹായിച്ചും യഹൂദമത ആചാരാനുഷ്ടാനങ്ങൾ എല്ലാം അനുവർത്തിച്ചും സാധരണ ജീവിതം നയിച്ച ഒരു മനുഷ്യൻ ആയിരുന്നു.
എന്നാൽ യേശുവിൻറെ മുപ്പതാം വയസിൽ ദൈവവുമായി നിരന്തരം ബന്ധത്തിൽ ജീവിക്കുന്ന ഒരു ജീവിതക്രമം തുടങ്ങാൻ തീരുമാനിച്ചു ധ്യാനത്തിലൂടെ ദൈവീക നിറവ് (ആത്മഅഭിഷേകം) ലഭിച്ചതോടെ അദേഹത്തിന്റെ ജീവിതം അമാനുഷികമായി മാറി. മനുഷ്യപുത്രനിൽ നിന്നും ദൈവപുത്രനിലേക്കുള്ള പരിവേഷം.
യേശു എന്നിട്ടു പറഞ്ഞത് ഇങ്ങനെയാണ്, ഇത് എന്നെപോലെ ചുരുക്കം ചിലർക്ക് മാത്രം ചെയ്യാൻ പറ്റുന്ന ഒന്നാണ് എന്നല്ല, മറിച്ചു വിശ്വസിക്കുന്ന എല്ലാവർക്കും ഞാൻ ചെയ്യുന്നതും, അതിലധികവും ചെയ്യുവാൻ സാധിക്കും എന്നാണ്. മാത്രവുമല്ല യേശു കൂട്ടിച്ചേർത്ത് ഈ കാര്യങ്ങൾ അങ്ങ് മുകളിൽ എവിടെയോ നിന്നും വരും എന്നല്ല, അത് നിങ്ങളുടെ ഉള്ളിൽ തന്നെയുണ്ട്, അത് അകത്തുനിന്നു നിറഞ്ഞു പുറത്തേക്കു കവിയുന്നതാണ് ഈ അമാനുഷികത എന്നുമാണ്.
അകത്തുനിന്നു നിറഞ്ഞു പുറത്തേക്കു കവിയുന്ന അവസ്ഥ ദൈവീകതയിൽ മാത്രമല്ല, മകൻ എന്നതും, ഭർത്താവു എന്നതും, അപ്പൻ എന്നതും, മകൾ എന്നതും, ഭാര്യ എന്നതും, അമ്മ എന്നതും ഒക്കെ ഇത്തരത്തിൽ ഉള്ളിൽനിന്നും സ്വയമേ പുറത്തേക്കു നിറഞ്ഞു കവിയുന്നതു തന്നെയാണ്.
ജന്മനാ ഉള്ളിൽ ഉള്ള പുത്രത്വത്തെ സജീവമാക്കാൻ വേണ്ടിയാണു അപ്പനും അമ്മയുമായുള്ള സകവാസം. ജന്മനാ ഉള്ളിൽ ഉള്ള ഭതൃത്വത്തെ സജീവമാക്കാൻ വേണ്ടിയാണു ഭാര്യയുമായുള്ള സകവാസം. ജന്മനാ ഉള്ളിൽ ഉള്ള പിതൃത്വത്തെ സജീവമാക്കാൻ വേണ്ടിയാണു മക്കളുമായുള്ള സകവാസം. ഇതുപോലെ ജന്മനാ ഉള്ളിൽ ഉള്ള ദൈവീകതയെ സജീവമാക്കാൻ വേണ്ടിയാണു ധ്യാനത്തിലൂടെയുള്ള ദൈവവുമായുള്ള സകവാസം.
അത്തരത്തിൽ ഉള്ളിലെ ദൈവീകതയെ തൊട്ടുണർത്താൻ ആയാൽ വാഴ്ച നടത്താനാകും.
യേശുവിൻറെ ജീവിതം നോക്കിയാൽ ദൈവീക പദ്ധതിപ്രകാരം താൻ സ്വയം മരണത്തിനു വിട്ടുകൊടുത്തത് ഒഴിച്ചാൽ, മറ്റൊന്നും യേശുവിൻറെ മുന്നിൽ ചോദ്യചിഹ്നം ആയി നിന്നില്ല. രോഗങ്ങൾ, ശാപങ്ങൾ, സമുദ്രക്ഷോപം, കൊടുങ്കാറ്റു, ചുഴലിക്കാറ്റ്, ജനങ്ങളുടെ വിശപ്പു, ഇല്ലായ്മ, മരണം സകാലത്തിന്റെ മീതെയും വാഴ്ചനടത്താൻ യേശുവിനു ആയതു തൻറെ ഉള്ളിലെ ഈ ദൈവീകത ഉണർന്നപ്പോഴാണ്.
യേശു പറഞ്ഞല്ലോ വിശ്വസിച്ചാൽ എന്നെപോലെ ഞാൻ ചെയ്യുന്നതും അതിലധികവും നിങ്ങൾക്കും ചെയ്യാൻ ആകും എന്നത്. അത് വെറും വാക്കല്ല എന്ന് തെളിയിച്ചു കാണിച്ചു പഠിപ്പിക്കാൻ യേശു കുറച്ചു ശിഷ്യന്മാരെ സജ്ജമാക്കി അവരെ യേശുവിൻറെ ജീവിത ക്രമം പരിശീലിപ്പിച്ചു.
തൻറെ സാന്നിത്യത്തിലാണ് അവരിതൊക്കെ ചെയ്യുന്നത് എന്ന് പറയാതിരിക്കാൻ യേശു അപ്രത്യക്ഷമായതിനു ശേഷം മാത്രം ശിഷ്യന്മാരോട് താൻ ചെയ്തതുപോലെ ചെയ്യാനായി ഉപദേശിച്ചു. അക്ഷരാർത്ഥത്തിൽ യേശുവിൻറെ ശിഷ്യന്മാർ യേശു ചെയ്തതിലും അധികം അമാനുഷിക കാര്യങ്ങൾ ചെയ്തുകൊണ്ടു ഏതു സാധരണ വ്യക്തികൾക്കും ദൈവീകതലത്തിൽ വാഴ്ച നടത്തനാകാം എന്ന് തങ്ങളുടെ ജീവിതം കൊണ്ട് തെളിയിച്ചു കാണിച്ചു.
ഇന്നും യേശുവിനെയോ യേശുവിൻറെ ശിഷ്യന്മാരെയോ ജീവിതം അറിയാത്ത എത്രയോ മനുഷ്യർ ഇത്തരത്തിൽ ദൈവീകതയെ തങ്ങളുടെ ജീവിതത്തിൽ ധ്യാനത്തിലൂടെ സജ്ജമാക്കിയിട്ടു ദൈവീകമായ വാഴ്ച നടത്തുന്നു…

എന്താണ് ആത്മീയ വാഴ്ച?
സംഭവിക്കേണ്ട അഥവാ പ്രതീക്ഷി ക്കുന്ന കാര്യങ്ങളുടെ ഫലപ്രാപ്തിക്കു വേണ്ടി പ്രഖ്യാപിക്കപ്പെടുന്ന വാക്കുകളാണ് വാഴ്ച.
ചിലകാര്യങ്ങൾ ആവർത്തിച്ച് പറയേ ണ്ടതായുണ്ട് (സമയാധിഷ്ഠിതമായവ), എന്നാൽ ചിലതു പറയുന്ന മാത്രയിൽ സംഭവിക്കുന്നതും ഉണ്ട്.
സകല സൃഷ്ടികളെയും ദൈവം സൃഷിടിച്ചത് തൻറെ വാക്കുകൾ കൊണ്ടാണ് എന്ന് നാം കേട്ടിട്ടുണ്ട്, എന്നാൽ അതൊന്നും അതെ മാത്രയിൽ സംഭവിച്ചതല്ല, മറിച്ചു കോടിക്കണക്കിനു വർഷങ്ങൾ കൊണ്ട് രൂപം പ്രാപിച്ചവയാണ്. സൃഷിടിയുടെ പൂർത്തീകരണം വരെ ദൈവത്മാവിന്റെ പരിവർത്തനം ഉണ്ടായിരുന്നു എന്ന് സാരം.
Edison, Bulb കണ്ടുപിടിച്ചു എന്ന് നാം മനസ്സിലാക്കുമ്പോൾ അത് ഒരു നിമിഷം കൊണ്ട് ഉണ്ടായതല്ല, തൻറെ മനസിലെ സങ്കല്പങ്ങളെ പ്രായോഗികതലത്തിൽ കൊണ്ടുവരാനുള്ള ആവർത്തിച്ചുള്ള പ്രവർത്തനം വർഷങ്ങളായി ഉണ്ടായിരുന്നു. ഇതുപോലെ തന്നെയാണ് പ്രപഞ്ച സൃഷ്ടിയും.
മനസിലെ ആഗ്രഹങ്ങൾ പ്രായോഗികതലത്തിൽ യാഥാർഥ്യം ആകുന്നവരെ അത് സംഭവിക്കും എന്ന ക്രീയാത്മകമായ ചിന്തയും അതിനെക്കുറിച്ചുള്ള നിരന്തരമായ ഏറ്റുപറച്ചിലും അത് നടപ്പിലാക്കാനുള്ള പ്രവർത്തനവും ആണ് വാഴ്ച എന്നതുകൊണ്ട് അർഥമാക്കുന്നത്.
ചിലകാര്യങ്ങൾ ക്രീയാത്മകമായ ചിന്തയും അതിനെ ക്കുറിച്ചുള്ള ഏറ്റുപറച്ചിലും മാത്രം മതി അത് സംഭവിക്കാൻ, എന്നാൽ മറ്റു ചിലകാര്യങ്ങൾ അതിനോടൊപ്പമുള്ള പ്രവർത്തനവും ആവശ്യമാണ്. ഏതു പ്രവർത്തനനത്തിനും ഒരു കാലദൈഖ്യം ഉണ്ടുതാനും.
ഫലപ്രാപ്തിയുടെ സമയദൈർഖ്യം നിശ്ചയിക്കുന്നത് അതിനെക്കുറിച്ചുള്ള ക്രീയാത്മകമായ ചിന്തയുടെയും പ്രഖ്യാപനത്തിൻറെയും വ്യാപ്തിയെ അടിസ്ഥാനപ്പെടുത്തി യാകും. ഒരേ സമയം ഡ്രൈവിംഗ് പഠിക്കുന്ന രണ്ടുപേർ ഒരുപോലെ നിപുണത കൈവരിക്കാത്തതിന് കാര്യവും ഇതുതന്നെ.
ഇവിടെയാണ് പ്രാർത്ഥനയുടെ അർഥതലങ്ങൾക്കു മാറ്റം വന്നുതുടങ്ങിയത്.
എൻറെ ചിന്തയും, ചിന്തക്കനുസരിച്ചുള്ള എൻറെ പ്രഖ്യപനത്തിന്റെ ഫലപ്രാപ്തിയെയും കുറിച്ച് നിശ്ചയമില്ലാത്ത വ്യക്തികൾ (ധ്യാനത്തിലൂടെ ദൈവവുമായുള്ള ബന്ധം ഇല്ലാത്തവർ) “ദൈവമേ അങ്ങ് ഇത് ചെയ്തുതരേണമേ” എന്ന് ദൈവം എന്ന ആ അമാനുഷിക വ്യക്തിത്വത്തിനെ കാര്യങ്ങൾ ഏല്പിക്കുന്ന തരത്തിൽ പ്രഖ്യപനത്തെ അപേക്ഷയായി മാറ്റാൻ തുടങ്ങി.
സ്വയം ചെയ്യേണ്ടുന്നതാണ് വാഴ്ച, എന്നാൽ തൻറെ കർത്തവ്യം സ്വയം ചെയ്യാൻ കഴിവില്ലെന്ന തോന്നലിൽ ദൈവത്തെ ഏല്പിച്ചു ദൈവം ചെയ്തുതരാനായി അപേക്ഷിക്കുന്ന അവസ്ഥയിലേക്ക് തരം താഴ്ന്നതാണ് ഇന്ന് നാം കാണുന്ന മിക്ക പ്രാർത്ഥനയുടെ തലങ്ങളും.
ഉദാഹരണത്തിന്, ഇന്ന് ഞാൻ ഡ്രൈവിംഗ് ടെസ്റ്റ് പാസാകും എന്ന് ക്രീയാത്മകമായി ചിന്തിച്ചു, പോകുന്നതിനു മുന്നേ ഞാൻ ഇന്ന് പാസാകും എന്ന് വിശ്വാസത്തോടെ പ്രഖ്യാപിച്ചു വിജയകരമായി അത് കരസ്ഥമാക്കുന്നതാണു വാഴ്ച.
എന്നാൽ ഇന്ന് കാണപ്പെടുന്നത് വിശ്വസിക്കുന്ന ദൈവം ഏതാണോ അതിൻറെ മുന്നിൽ നിന്നു ഡ്രൈവിംഗ് ടെസ്റ്റ് പാസാകാൻ സഹായിക്കണേ, സഹായിച്ചാൽ ഞാൻ ഒരുവഴിപാട് ചെയ്തേക്കാം എന്ന് അപേക്ഷിച്ചു പോയിട്ട്, പാസായാൽ ദൈവം സഹായിച്ചു, പാസ്സായില്ലെങ്കിൽ ദൈവം കോപിച്ചു എന്ന് സകലതും തൻറെ പക്കൽനിന്നും ദൈവത്തിൻറെ തലയ്ക്കു വയ്ക്കാനുള്ള പ്രവണതയിലേക്കു പ്രാർത്ഥന തരംതാണു.
ഇവിടെ മനസിലാക്കേണ്ട സത്യം പാസാകുമോ എന്ന എൻറെ ഭയത്തിൽനിന്നും, നിശ്ചയമില്ലാത്ത പറയുന്ന വാക്കുകളിൽ നിന്നുമാണ് ഫലപ്രാപ്തി ഇല്ലാതെപോകുന്ന പ്രവർത്തനം ഉണ്ടാകുന്നതു, അല്ലാതെ ദൈവം ശപിച്ചതോ കോപിച്ചതോ അല്ല.
അതുപോലെ ക്രീയാത്മക ചിന്തയും ഫലമുണ്ടാകും എന്ന നിശ്ചയത്തിൽ നിന്നുള്ള പ്രഖ്യാപനവും വിജയം ഉണ്ടാക്കാനുള്ള പ്രവർത്തനത്തെയും സാഹചര്യത്തെയും സൃഷ്ടിക്കും അതുനുള്ള വ്യവസ്ഥ ദൈവം മുന്നമേ തന്നെ പ്രപഞ്ചത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
മറ്റൊരു ഉദാഹരണം, രോഗമുള്ള ഒരു വ്യക്തിക്കുവേണ്ടി ഞാൻ പ്രാർത്ഥിച്ചാൽ ഏതു അസുഖവും ഭേദമാകും എന്ന് ക്രീയാത്മകമായി ചിന്തിച്ചു വിശ്വാസത്തോടെ പ്രഖ്യാപിച്ചാൽ അത്ഭുതകരമായ സൗഖ്യം വ്യാപാരിക്കുന്നതാണ് വാഴ്ച. അതേസമയം സൗഖ്യം ലഭിച്ച വ്യക്തിയും അതുപോലെ ലഭിച്ച അത്ഭുതസൗഖ്യത്തെ ക്രീയാത്മകമായി ചിന്തിച്ചു വിശ്വാസത്തോടെ പ്രഖ്യാപിച്ചാൽ, അതിൽ തുടർന്നാൽ ആ സൗഖ്യം സ്ഥായിയായി നിലനിൽക്കും.
അങ്ങനെയെങ്കിൽ പ്രാർത്ഥനയുടെ രണ്ടാമത്തെ തലം (Dimensions) എന്നത് ക്രീയാത്മക ചിന്തയും ദൃഢനിശ്ചയത്താ ലുള്ള പ്രായോഗിക വിശ്വാസപ്രഖ്യാപനവും ആണ്.