യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത്
യഹോവ എന്നതല്ല യാഹ് വെഹ് (YahWeh) എന്നതാണ് ശരിയായ വാക്ക്. യാഹ്‌വെഹ് എന്നത് ഓരോ വ്യക്തിയിലേയും മൂക്കിലേക്ക് ഊതി കയറ്റിയ ജീവാത്മാവായ ദൈവാംശം ആണ്. ഓരോ വ്യക്തിയിലും ഇരിക്കുന്ന ആ ദൈവാംശത്തിലൂടെ മാത്രമേ പ്രപഞ്ചസൃഷ്ടാവിൻനെ ആസ്വദിക്കാനാകുകയുള്ളൂ. എന്നാൽ യഹോവ എന്നത് യാഹ്‌വെഹ് എന്നവാക്കിന് പകരം പിന്നത്തേതിൽ മതവക്താക്കൾ തിരുകികയറ്റിയ യഹൂദന്മാരുടെ ഒരു ഗോത്രദൈവത്തിൻറെ പേരാണ്. സത്യവും മിഥ്യയും നാം തിരിച്ചറിയണം.
നമ്മുടെ ഉള്ളിൽ അക്കിത്തന്ന ദൈവാംശമായ ജീവാത്മാവിനെ ആണ് ഓരോ വ്യക്തിയും “ഞാൻ” എന്ന വാക്കുകൊണ്ട് അർത്ഥമാക്കേണ്ടത്. അങ്ങനെ എന്നിൽ ഉള്ള ദൈവാംശമായ ജീവാത്മാവിനെ മാത്രമേ ഓരോ വ്യക്തിയും ദൈവമായി കണക്കാൻ പാടുള്ളു. അങ്ങനെ എങ്കിൽ ഈ കല്പന ശരിക്കും മനസിലാക്കേണ്ടത് ഇങ്ങനെയാണ് – എന്നിലെ ജീവാത്മാവായ “ഞാൻ” ആകുന്നു ദൈവം. യാഹ്‌വെഹ് (YahWeh) എന്നത് ഓരോ വ്യക്തിയിലും ഇരിക്കുന്ന അവനനവന്റെ “ഞാൻ” എന്ന ജീവാത്മാവിൻറെ പേരാണ്.
ഓരോ വ്യക്തിയിലും ആക്കിവച്ച ജീവാത്മാവായ “ഞാൻ” അല്ലാതെ പുറമെ നീ ഒരു ദൈവത്തെ അനേഷിക്കരുത്. നിന്നിലെ ദൈവഭാവമായ ജീവാത്മാവിലൂടെ മാത്രമേ പ്രപഞ്ചസൃഷ്ടാവിനെ നിനക്ക് വ്യക്തിപരമായി കാണാനും കേൾക്കാനും ആസ്വദിക്കാനും ആവുകയുള്ളൂ.
ഓരോരുത്തരുടെയും അകത്തുള്ള ഓക്സിജൻ തന്നെയാണ് പ്രപഞ്ചത്തിലുള്ളതും, പ്രപഞ്ചത്തിലുള്ള ഓക്സിജൻ തന്നെയാണ് ഉള്ളിൽ ഉള്ളതും. ഈ രണ്ടും ഒന്നായിരിക്കുന്നതുപോലെ അകത്തുള്ള ദൈവാംശം (ജീവാത്മാവ്) തന്നെയാണ് പ്രപഞ്ചസൃഷ്ടാവ് (പരമാത്മാവ്), പ്രപഞ്ചസൃഷ്ടാവ് തന്നെയാണ് എന്റെയുള്ളിലെ “ഞാൻ”.
വിഗ്രഹം ഉണ്ടാക്കരുതു, അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുത്
നിൻറെ അകത്തുള്ള ദൈവാംശം (ജീവാത്മാവ്) അതിൻറെ ദൃശ്യരൂപം നീ മാത്രമാണ്. നിന്നലെ ദൈവംശത്തിലൂടെ ഈശ്വരനെ നിനക്ക് ദർശിക്കാനായില്ല എങ്കിൽ പുറമെയുള്ള ഒന്നിലൂടെയും ഈശ്വരനെ ദർശിക്കാൻ നിനക്കാകില്ല. അതിനാൽ ഈശ്വരദർശനത്തിനായി നിന്നിലേക്ക് തന്നെ നോക്കാതെ പുറമെ അതിനായി നീ ഒന്നും ഉണ്ടാക്കരുത്. ഉണ്ടാക്കരുതെന്ന് മാത്രമല്ല, ഈശ്വരദർശനത്തിനായി പുറമെയുള്ള ഒന്നിനെയും നീ അത്തരത്തിൽ നോക്കുകയോ സങ്കല്പിക്കുകയോ സ്വീകരിക്കുകയോ ചെയ്യരുത്.
നിന്നിലെ ദൈവഭാവത്തെ നിനക്ക് ദർശിക്കാനായാൽ പുറമെയുള്ള എല്ലാത്തിലും അതെ ദൈവാംശത്തെ നിനക്ക് ദർശിക്കാനാകും.
അപ്പോൾ നീ പറയും തൂണിലും തുരുമ്പിലും പുൽക്കൊടി തുമ്പിലും ദൈവസാന്നിത്യം ഉണ്ട് എന്ന്. എന്നിലെ ദൈവം മറ്റുള്ളവരിലും അതെ അളവിലും വലിപ്പത്തിലും ദൃശ്യമാകുന്നു എന്നും!
യേശു പറഞ്ഞതും ഇതു തന്നെയാണ് “ഞാനും” (ജീവാത്മാവും) “പിതാവും” (പരമാത്മാവും) ഒന്നാകുന്നു. പിതാവ് എന്നിൽ വസിച്ചുകൊണ്ട് (ജീവാത്മാവ്) തൻറെ പ്രവർത്തി ചെയ്യുന്നു. എന്നിലെ “ഞാൻ” അതാണ് പിതാവിലേക്കുള്ള വഴി. എന്നിലെ “ഞാൻ” അതാണ് സത്യം. എന്നിലെ “ഞാൻ” അതാണ് ജീവൻ അഥവാ ജീവാത്മാവ്.
നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്
നിന്റെ ദൈവമായ യഹോവയുടെ നാമം എന്നല്ല, യാഹ്‌വെഹ് (YahWeh) എന്ന നാമം വൃഥാ എടുക്കരുതു എന്നാണ്. ഓരോ വ്യക്തിക്കും അവരവരുടെ നാമം ഉണ്ട്. അതുകൊണ്ടുതന്നെ ആ നാമത്തിൽ തന്നെ നിന്നിലെ ദൈവാംശവും അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. അതിനാൽ ഒരു പ്രത്യേക നാമം ദൈവത്തിനായി നൽകി ആദരിക്കേണ്ട ആവശ്യം ഇല്ല.
അതുകൊണ്ടാണ് പഴയനിയമത്തിൽ അബ്രഹാമിന്റെ ദൈവം ഇസഹാക്കിന്റെ ദൈവം യാക്കോബിന്റെ ദൈവം എന്നൊക്കെ പരാമർശം വന്നിരിക്കുന്നത്. ഇന്ന് നീ നിന്നലെ ദൈവാംശത്തെ നിന്റെ സ്വന്തം പേരിലൂടെ കാണാൻ ശ്രമിക്കുക! “ഞാൻ” (ജീവാത്മാവ്) ആകുന്നവൻ “ഞാൻ” (പരമാത്മാവ്) ആകുന്നു.
വീട്ടിൽ സ്വർണ്ണംവച്ചിട്ടെന്തിന് നാട്ടിൽ തപ്പിനടപ്പു എന്ന പരസ്യം പോലെ!
ശബ്ബത്തുനാൾ ശുദ്ധീകരിച്ചു ആചരിക്ക. ആറുദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക
മനസ്സുകൊണ്ടും ശരീരംകൊണ്ടും ജീവനത്തിനുവേണ്ടിയ കാര്യങ്ങൾ മാത്രം ചെയ്തു എപ്പോഴും അധ്വാനിച്ചുകൊണ്ടിരുന്നാൽ നിന്നിലെ ദൈവാംശത്തെക്കുറിച്ചു നീ സ്വയം മറന്നുപോകും. നിന്നിലെ ഈശ്വരഭാവത്തെ അറിയുകയും അതിലൂടെ ഈശ്വരൻ നിന്നിൽ നിന്നോട് ഇടപെടാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെ തിരിച്ചറിയാൻ സമയം കണ്ടെത്തുകയും വേണം. അതുപോലെ മറ്റുള്ള എല്ലാവർക്കും അവർക്കുള്ളിൽ അതുപോലെ ഒരു ഈശ്വരചൈതന്യം ഉണ്ടെന്നും അവർക്കും ആ ദൈവാംശത്തെ തൊട്ടറിയാനും ആസ്വദിക്കാനും അവകാശം ഉള്ളതിനാൽ അവരെ എപ്പോഴും നമ്മുടെ ആവശ്യങ്ങൾക്കുവേണ്ടിമാത്രം ഉപയോഗപ്പെടുത്തരുത് എന്നുമാണ് ഇതിന്റെ സാരാംശം.
അതിനാൽ നീയും നിന്റെ മകനും മകളും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കാളയും കഴുതയും നിനക്കുള്ള യാതൊരു നാൽക്കാലിയും നിന്റെ പടിവാതിലുകൾക്കകത്തുള്ള അന്യനും ഒരു വേലയും ചെയ്യാതെ നിന്നെപ്പോലെ സ്വസ്ഥമായിരിക്കേണ്ടതാകുന്നു.
നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക
ഇവിടെ യഥാർത്ഥത്തിൽ ഉദ്ദേശിച്ചിരിക്കുന്നത് ജീവശാസ്ത്രപരമായ നമ്മെ ജനിപ്പിച്ച അപ്പനെയും അമ്മയെയും കുറിച്ചല്ലങ്കിൽ പോലും തൽക്കാലം ഇപ്പോൾ ആ അർത്ഥത്തിൽ തന്നെ ഗ്രഹിക്കാൻ ശ്രമിക്കാം. മറ്റൊരവസരത്തിൽ ആത്മീയ അർത്ഥത്തെക്കുറിച്ചു ചിന്തിക്കാം. അനുസരിക്കുക എന്നതല്ല ബഹുമാനിക്കുക എന്നതാണ് ഉപയോഗിച്ചിരിക്കുന്ന പദം എന്ന് മാത്രം ഇപ്പോൾ ഓർക്കുക.
കൊലചെയ്യരുത്
മനപ്പൂർവ്വമായി ഒരു ജീവിയേയും പ്രാണഹാനി വരുത്താൻ മനുഷ്യന് അവകാശമില്ല, അതൊരു ഉറുമ്പോ കൊതുകോ ആയാൽപ്പോലും! എന്നാൽ ഉദ്ദേശ്ശിച്ചിരിക്കുന്ന കല്പന അതുമാത്രമല്ല, ഹൃദയത്തിൽ ഒരു വ്യക്തിയെയോ ജീവിയെയോ നശിപ്പിക്കാനായി ഉണ്ടാകുന്ന ഒരു ചിന്തപോലും കൊലയായി വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ് വസ്തുത. പ്രവർത്തിയിൽ അല്ല ചിന്തയിൽ തന്നെ ഉണ്ടാകേണ്ടുന്ന ഹൃദയ പരിവർത്തനമാണ് ഉദ്ദേശ്യലക്ഷ്യം. അപ്പോൾ ഞാൻ ആരുടേയും ജീവൻ അപഹരിച്ചില്ലല്ലോ എന്നുള്ള ചിന്ത അപ്രസക്തമാണെന്ന് മനസിലാകും.
വ്യഭിചാരം ചെയ്യരുത്
സ്വന്തമല്ലാത്ത ഒന്നിനെ സ്വയം ഉപയോഗിക്കാൻ തോന്നുന്ന മനോഭാവമാണ് വ്യഭിചാരം. ഇവിടെയും പ്രവർത്തിമാത്രമല്ല മനോഭാവവും വിഷയമാണ്. സ്വന്തമല്ലാത്ത ഒന്നിനെ സ്വാർത്ഥതയോടെ സ്വന്തമാക്കാൻ ശ്രമിക്കുന്ന മനോഭാവവും നല്ലതല്ല എന്നത് ദാവീദിന്റെ ജീവിതത്തിൽ മറ്റൊരുവനെ നശിപ്പിച്ചിട്ട് അവൻറെ ഭാര്യയെ സ്വന്തമാക്കാൻ സ്വീകരിച്ച പ്രവർത്തിയിലൂടെ മനസിലാക്കാൻ സാധിക്കും. നയമാൻറെ വസ്തുവകകളും സമ്മാനങ്ങളും സ്വായത്തമാക്കാനായി കാണിച്ചുകൂട്ടിയ ഗേഹസിയുടെ പരാക്രമണങ്ങളും ഈ ഗണത്തിൽ പെടുന്നത് തന്നെയാണ്.
മോഷ്ടിക്കരുത്
അർഹതയില്ലാത്ത ഒന്ന് സ്വായത്തമാക്കാൻ എടുക്കുന്ന ചിന്തയും പ്രവർത്തിയും ആണ് മോഷ്ടിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ആവശ്യമില്ലെങ്കിലും ഉപയോഗമില്ലെങ്കിലും വെറുതെ കൈവശമാക്കാനുള്ള പ്രവണതയാണ് മോഷണം.
ഒരുപക്ഷെ എനിക്ക് ഇത് ഉണ്ട് എന്ന് മറ്റുള്ളവരുടെ മുന്നിൽ പ്രൗഢി കാണിക്കാനുള്ള ഒരു വ്യഗ്രതയാകാം!
കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുത്
എന്നിലെ “ഞാൻ” ദൈവമാണെങ്കിൽ എന്റെ സഹോദരൻറെ അഥവാ കൂട്ടുകാരൻറെ ഉള്ളിലെ “ഞാൻ” എന്നതും അതെ ദൈവീകഭാവം തന്നെ. അങ്ങനെ എന്നെപോലെ ഈശ്വരനെ വഹിക്കുന്ന ഒരു വ്യക്തിക്ക് നേരെ ദോഷമോ കള്ളമോ പ്രവർത്തിക്കാൻ പറയുവാൻ സാധിക്കില്ല എന്നതാണ് വാസ്തവം. ഏതുപോലെ എന്ന് ചോദിച്ചാൽ എന്നിലെ അതെ ഓക്സിജൻ തന്നെയാണ് എൻറെ കൂട്ടുകാരനും ഉള്ളത്, എന്നിലെ അതെ രക്തത്തിൻറെ നിറമാണ് എൻറെ കൂട്ടുകാരനും ഉള്ളത്. അതുപോലെ തന്നെയാണ് ദൈവീകഭാവവും എന്നുള്ള തിരിച്ചറിവാണ് കള്ളസാക്ഷ്യം പറയുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിക്കേണ്ടുന്നത്.
കൂട്ടുകാരന്റെ ഭാര്യയെ മോഹിക്കരുത്
ആഗ്രഹവും മോഹവും തമ്മിൽ ഉള്ള വ്യത്യാസം മനസിലാക്കിയാൽ ഈ കല്പനയിലെ ആന്തരിക അർത്ഥം പെട്ടെന്ന് മനസിലാക്കാം.ഇച്ഛിക്കുന്ന കാര്യം അഥവാ വസ്തുത സ്വായത്തമാക്കാൻ സാധിക്കുന്ന ഒന്നാണ് ആഗ്രഹം. എന്നാൽ എത്ര ആഗ്രഹിച്ചാലും സ്വായത്തമാക്കാൻ പാടില്ലാത്ത സാധിക്കാത്ത ഒന്നിനെയാണ് മോഹം എന്നുപറയുന്നത്. മോഹിക്കുന്നവ മോഹിക്കാൻ മാത്രമേ കഴിയൂ, സ്വാന്തമാക്കാൻ കഴിയില്ല എങ്കിൽ വെറുതെ മോഹിക്കണ്ട എന്നാണർത്ഥം. അതിൽ ഒന്നുമാത്രമാണ് കൂട്ടുകാരന് മാത്രം സ്വന്തമായ കൂട്ടുകാരൻറെ ശരീരഭാഗമായ ഭാര്യ. ഇതുപോലെ കൂട്ടുകാരൻറെ മീശയോ മുടിയോ പോലും മോഹിച്ചാൽ ലഭിക്കില്ലാത്തന്നെ!
നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ മനസ്സോടും കൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന.
എന്നിലെ ദൈവാംശത്തെ കണ്ടെത്തി ആ ദൈവാംശം ആണ് എന്നെ നയിക്കുന്ന നിയന്ത്രിക്കുന്ന നടത്തുന്ന കർത്തൃത്വം ചെയ്യുന്ന കർത്താവ് എന്ന് തിരിച്ചറിയുമ്പോൾ മാത്രമേ എന്നിലെ ജീവാത്മാവിനെ എനിക്ക് പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ മനസ്സോടും കൂടെ സ്നേഹിക്കാൻ കഴിയുകയുള്ളു. എന്നിൽ നിന്നും മാറി പുറമെയുള്ളതിനെ പൂർണ്ണതയിൽ എനിക്ക് സ്നേഹിക്കാൻ കഴിയില്ല.
രണ്ടാമത്തേതു അതിനോടു സമം കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു.
എന്നിൽ ഇരിക്കുന്ന ദൈവാംശത്തെ തിരിച്ചറിഞ്ഞിട്ട് പൂർണ്ണതയിൽ എനിക്ക് എന്നെ സ്നേഹിക്കാൻ കഴിയുമ്പോൾ മാത്രമേ എന്നെപോലെ തന്നെ ജീവാത്മാവിൻറെ അധിവാസമുള്ള കൂട്ടുകാരനെ സ്നേഹിക്കാൻ സാധ്യമാകുകയുള്ളൂ.
ഇവിടെ എന്നെ സ്നേഹിക്കുക എന്ന് പറയുമ്പോൾ എന്നിലെ ദൈവഭാവത്തെ ഞാൻ സ്നേഹിക്കുന്നു. കൂട്ടുകാരനെ എന്നെപോലെ സ്നേഹിക്കുക എന്ന് പറയുമ്പോഴും കൂട്ടുകാരനിൽ ഇരിക്കുന്ന ദൈവഭാവത്തെയാണ് ഞാൻ എന്നെപോലെ സ്നേഹിക്കുന്നത്.
ഉപസംഹാരം
ഈ “ഞാൻ” എന്നത് ഈ ലോകത്തിൽ നിന്നും ആർജിച്ചെടുത്ത ഭാഗികമായ അറിവുകളിൽ നിന്നും ഉടലെടുത്ത “ഞാൻ” അല്ല. ലോകം സമ്മാനിച്ച മതം സമ്മാനിച്ച മനുഷ്യർ സമ്മാനിച്ച സാഹചര്യങ്ങൾ സമ്മാനിച്ച “ഞാൻ” കപടത നിറഞ്ഞതാണ്, അപൂർണ്ണമാണ്.
എന്നാൽ ശരിയായ “ഞാൻ” എന്നിലെ ദൈവാംശമായ ജീവാത്മാവാണ്, അത് പൂർണ്ണതയുള്ളതാണ്. ആ “ഞാൻ” ആണ് എൻറെ ദൈവം!

നിങ്ങൾ വായിച്ച ദൈവീക വെളിപ്പെടുത്തലുകൾ നിങ്ങൾക്ക് മൂല്യമുള്ളതായി തോന്നിയെങ്കിൽ ഈ Article/Book നുള്ള വില നിങ്ങൾക്ക് തന്നെ നിശ്ചയിക്കാം.
Account Number
67076468940
IFS Code
SBIN0070737
wow awesome